2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഒരു വഴിയിൽ നിന്നും തെന്നി തെറിച്ചു മറ്റൊന്നിൽ വീണു അതിൽ നിന്ന് മറ്റൊന്നിലേക്ക്.... അങ്ങനെ വഴികൾ  ഒരുപാടു സഞ്ചരിക്കുന്നതല്ലേ ഈ ജീവിതം

2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വെളിച്ചത്തിന്റെ വഴിവക്കിൽ അടർന്നു വീണ ഇരുട്ടിലകൾ.

 ഒരായുഷ്കാലം എത്ര ചെറുതാണെന്ന്, ചില കഥകൾ കേട്ടിരിക്കുമ്പോഴെങ്കിലും നമുക്ക് തോന്നാറില്ലേ, ആരൊക്കെയോ മരിച്ചെന്നു കേൾക്കുമ്പോൾ ഇത്ര വേഗം എന്ന് അതിശയം കൂറാറില്ലേ, ശെരിക്കും ജീവിതം ഒരു ഓട്ടപ്പാച്ചിൽ മാത്രമാണ്. ഒരുപാട് പ്ലാൻ ചെയ്തിട്ടും അവസാനം ഇറങ്ങാൻ നേരം കുറേ ഏറെ സാധനങ്ങൾ വാരി വലിച്ചിട്ടു പായ്ക്ക് ചെയ്തു, വിട്ടു പോയ ബസിനു പിന്നാലെ ഓടിച്ചെന്നു കയറും പോലെ, തത്രപ്പാടിന്റെ  ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ ഒരു ഇ സി ജി ഗ്രാഫ്.

അതിനിടയിൽ ചതിക്കുന്നവർ ഉണ്ടാക്കി എടുക്കുന്ന ഒരു ലോകമുണ്ട്,  അവരുടെ സ്വാർത്ഥ സ്വപ്‌നങ്ങൾ മാത്രം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ലോകം. അവരുടെ സ്വപ്നങ്ങൾ പല മനുഷ്യായുസുകൾ ചേർന്നതാവും. കാണുന്നതൊക്കെയും കൈക്കലാക്കി മുന്നോട്ടു കുതിച്ചു  ലോകം മുഴുവൻ നേടി മനസമാധാനത്തോടെ ഉറങ്ങുന്നവർ..

നമ്മുടെ വെളിച്ചത്തിന്റെ വഴിവക്കിൽ എപ്പോഴുമുണ്ടാവും ഇങ്ങനെ ഇരുട്ടിലകൾ നിറഞ്ഞ ഒരുപാട് പേർ, അവർ ഇലകൾ പൊഴിച്ച്‌ നമ്മുടെ പകലുകൾ ഇരുട്ടിലാകുകയും രാത്രികളെ ഉറക്കമില്ലാതെയാക്കുകയും ചെയ്യും. 

കെട്ടുകഥകളെ തോല്പിക്കുമാറ്, നമ്മുടെ ജീവിതത്തിൽ ട്വിസ്റ്റുകൾ നിറച്ചു,  അവരങ്ങനെ നിറഞ്ഞു നില്കും. നമ്മുടെ ചെറിയ ആയുഷ്കാല കഥകളിലെ സിംഹഭാഗവും കവർന്നെടുത്ത്...



2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച


എത്ര മേല്കൂരകളുണ്ടായിരുന്നു നമുക്ക് മേലെ!
മരണത്തിന്റെ ഉലച്ചിലുകളിൽ കെട്ടുകളഴിഞ്ഞു,കാലത്തിന്റെ പേമാരിയിൽ അവയൊന്നൊന്നായി ഒഴിഞ്ഞു പോകവേ,
ആകാശത്തിന്റെ ഇരുട്ടു കണ്ടെത്ര അരക്ഷിതരാവുന്നുണ്ട് നമ്മൾ!!

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച


ഒരു തോൽ‌വിയിൽ നിന്ന് മറ്റൊന്നിലേക്കു അതേ എസ്ക്യൂസുകളുമായി കടന്നു ചെല്ലേണ്ടി  വരുമ്പോൾ, നമ്മൾ എത്ര കണ്ടു ക്രീയെറ്റിവ് അല്ലാതായിരിക്കുന്നു.

എസ്ക്യൂസ്‌  കണ്ടുപിടിക്കാൻ പോലും മടി പിടിച്ചിരിക്കുന്നത്ര നരച്ചിരിക്കുന്നു.


2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

വരികളിൽ എഴുതാനാകാതെ വരികൾക്കിടയിൽ ഒളിപ്പിച്ച നെടുവീർപ്പുകളിൽ ഞാനുണ്ട്, എന്നെ ഞാനാക്കിയ നീയും

2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

ഇരുളൊപ്പിവച്ച നിൻ ഈറൻ മുടിയിഴകളിൽ,
മറഞ്ഞ ഒരു വെളിച്ചത്തിനും നിന്നെയറിയാൻ കഴിഞ്ഞിരിക്കില്ല! എന്നോളം.

2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

ഒറ്റമഴ

ഒറ്റമഴക്കാറ്‌ ഒറ്റയ്ക്ക് നിന്നു പെയ്യുമ്പോഴാണ്, കണ്ണിലൊരുമഴയൊതുക്കി നിർത്തി നീ എന്നിലേക്കുള്ള വാതിലിൽ മുട്ടിയത്. മഴ പിന്നെയുമൊരുപാട് പെയ്തു. എന്നിൽ നീ ഉയിരിട്ട കാലത്തിൽ തന്നെ നിന്നിൽ ഞാൻ മരിക്കുകയും ചെയ്തിയുന്നു. അത് ഞാൻ വിരഹമെന്നു കരുതി.  പ്രണയത്തിന്റെ അന്ത്യത്തിൽ നീ ഉണർന്നതിനാലാവണം, ഞാൻ മരിച്ചത് നീ അറിയാതിരുന്നത്. നീ മരിച്ചു കളയുമെന്നു പറഞ്ഞപ്പൊളെന്തിനാണ് ജഡത്തിനുള്ളിലിരുന്നു ഞാൻ പിടഞ്ഞത്.
തോറ്റുകഴിഞ്ഞവർക്കു മുന്നിലൊരുപാടു വിജയത്തിന്റെ കഥ പറയുന്ന ജോലിയാണ് നിനക്ക്. എന്റെ കഥകൾ ആ വഴി വരില്ലെന്നുറപ്പാണ്. പക്ഷേ കേൾക്കാനിരിക്കുന്നവരിൽ ഞാനെന്നുമുണ്ടാവും.

ഒന്നുറക്കെ ചുമച്ചാൽ പോലും ചുവന്നു തുടുക്കുന്ന നിന്റെ കപോലങ്ങൾ എന്നേ കാണും മാത്രയിൽ ചുവന്നു പഴുക്കട്ടെ.. ഒറ്റ മഴ തോരാതിരിക്കാൻ

2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഒന്നായിരിക്കെ നമുക്കു രണ്ടു ശരികളുണ്ടായിരുന്നു.
നീ എന്റെയും ഞാൻ നിന്റെയും തെറ്റുകളിൽ കണ്ടവ.

2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഉയരത്തിലേക്കല്ല, ആഴത്തിലേക്കു പഠിച്ചിറങ്ങണം. ഉറവുതുടങ്ങുന്നിടത്തല്ലാതെ തിരിച്ചറിവിനു മറ്റെവിടെയാണു പോവേണ്ടത്.

2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

വേനലിൽ പെയ്യാൻ നീ കാത്തുവച്ച അവസാന മഴയാവണം. ഓരൊ വിയർപ്പുകണങ്ങളേയും ചേർത്തു. നിന്നോടിറുകിപ്പുണർന്ന്‌... ചുട്ടു പഴുത്ത പകലുകൾക്കൊടുവിൽ ഒരുരാത്രി മുഴുവൻ കുളിരു പകരാൻ ഇടമിന്നലോടെ നിന്നു പെയ്യണം.

2020, ജൂലൈ 31, വെള്ളിയാഴ്‌ച

അവസാന യാത്ര

അവസാന യാത്രക്കൊരുങ്ങുമ്പോൾ നീ ഒരു നിമിഷം നിൽക്കണം.
ഞാൻ നിന്റെ പിറകെയില്ലെന്നു ഉറപ്പു വരുത്തണം
ഇനിയൊന്നും എടുക്കാനില്ലെന്നും
ഒന്നിനും വേണ്ടി ഇനി തിരികെയില്ലെന്നും ഓർമ്മിക്കണം.

എന്റെ നനുത്ത ചോര നിന്റെ കാൽപ്പാടുകളിൽ ഉണ്ടായിരിക്കും, അതു തുടച്ചു കളയാൻ ശ്രദ്ധിക്കണം

നിന്റെ മാറിൽ ഇനിയും ഉണങ്ങാത്ത എൻ്റെ ചുംബനങ്ങൾ കഴുകിക്കളയണം.

കുറഞ്ഞപക്ഷം നീ ഒന്നു പുല കുളിക്കണം..

2020, ജൂലൈ 29, ബുധനാഴ്‌ച




നീ നടന്ന വഴികളത്രേ പിന്നീടെന്റെ  സിരകളും ധമനികളുമായത്. നിനക്കായുള്ള തിരച്ചിലാണോരോ ഹൃദയമിടിപ്പും.

2020, ജൂലൈ 27, തിങ്കളാഴ്‌ച

ഒരൽപം നിലാവില്ലാതെ രാവിന് എന്താഘോഷമാണ്?
ചന്ദ്രനോളം കുളിരുള്ള മറ്റേതു വെളിച്ചമാണ്?

ഓരോ മരച്ചില്ലകളിലും അരിച്ചിറങ്ങി എത്ര ചിത്രങ്ങളാണ് വരക്കുന്നത്.. മണ്ണിനെ പൊള്ളിക്കാത്ത കുളിരുള്ള ചിത്രങ്ങൾ..
ചിലപ്പോൾ ഒരു കാറ്റു പോലും വീശാത്ത നിശ്ശബ്ദ ചിത്രങ്ങൾ.. മറ്റു ചിലപ്പോൾ ഒരു രാത്രിയുടെ മുഴുവൻ ശബ്ദങ്ങളും ആവാഹിച്ചെടുത്ത രാഗാർദ്ര സംഗീതചിത്രങ്ങൾ..

2020, ജൂലൈ 22, ബുധനാഴ്‌ച

കാലത്തിനേറ്റ മുറിവുകളിൽ നിന്നും  ഓർമ്മകൾ ഇറ്റു വീഴുന്നതും നോക്കി ഇങ്ങനെ നിൽക്കണം.... ഈ രാവു പുലരുവോളം

2020, ജൂലൈ 21, ചൊവ്വാഴ്ച

2020, ജൂലൈ 16, വ്യാഴാഴ്‌ച

ഒരു രാത്രിയുടെ ഇരു പുറങ്ങളിലെ പകലുകളാണു നമ്മൾ,അജ്ഞതയുടെ ഇരുളിനാൽ ബന്ധിക്കപ്പെട്ട വെളിച്ചങ്ങൾ

2020, ജൂലൈ 13, തിങ്കളാഴ്‌ച

അറിയാതിരുന്ന തീരങ്ങളിൽ നീ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. നീ പക്ഷേ ഓർമ്മകളിൽ മാത്രമായിരുന്നു.

2020, ജൂലൈ 9, വ്യാഴാഴ്‌ച

ഒഴുക്കില്ലാത്ത മനസ്സിൽ ഒരുപാട് ഓർമ്മകൾ കുറുകി കിടപ്പുണ്ടാവും, ഒരണ പൊട്ടി കുത്തിമറിഞ്ഞൊഴുകാനുള്ളത്ര സ്വപ്നങ്ങളും.
അയിത്തം പറഞ്ഞു മാറ്റി നിർത്തിയപ്പോഴായിരുന്നിരിക്കണം, അവൾ ഏറ്റവും പൂജിക്കപ്പെടേണ്ടിയിരുന്നത്

(ആർത്തവം, പ്രസവം )

വിട

ഒരു തുളസിപ്പൂവ് കൊണ്ട് തൊട്ട് ഒരല്പം നീരു തരിക. പിന്നെയാ പൂവുകൊണ്ട് ആരാധിച്ചു തൊഴുക.
പ്രാണനിൽ നീ നിറയുമ്പോൾ നിന്നിലേക്ക് തിരികെയെത്താതിരിക്കാൻ, ആവാഹിച്ചു ദൂരെ കളയുക.

കവിത

കവിത വിരഹത്തിന്റെ വിങ്ങലാണ്

*****

നേരിൽ നിന്ന് കവിതയിലേക്ക് ഉള്ള ദൂരമാണ് പ്രണയം
വേദനയാണെന്നറിഞ്ഞുകൊണ്ടും ചില സത്യങ്ങളെ തേടിപ്പിടിക്കാറുണ്ടു നമ്മൾ, ഇല്ലെന്നറിയാവുന്ന പ്രതീക്ഷയോടെ..

വിടവ്

നീ ഒരു വലിയ വിടവാണ്‌

എഴുതുമ്പോൾ തൂലിക നിന്നിലേക്കു വഴുതി വീഴും
പിന്നവിടുന്നു കയറി വരാൻ പറ്റാത്ത വിധം

ആർക്കു വേണ്ടി

ഇക്കാലത്ത് ഇനി എന്തെഴുതുന്നുവെന്നതല്ല, ആർക്കു വേണ്ടിയെന്നതാണ് പ്രധാനം.
ഓരോ സ്റ്റാറ്റസും പോലെ!
ഓരോ പ്രതിഷേധത്തിനും ഒരർത്ഥമുണ്ട്, ആൾക്കൂട്ടത്തിൽ നമ്മളെ എന്തോക്കെയോ ആക്കുന്നതൊന്ന്.
നുണകൾക്കിടയിൽ നിന്നും സത്യത്തെ തിരിച്ചറിയാൻ, ഇന്നലെകളെ വായിക്കുന്നുണ്ടല്ലോ!
നമ്മളെ നമ്മളാക്കിയ ഇന്നലെകൾ.
വിദ്യാഭ്യാസം ഇപ്പോഴും വെറുമൊരു അഭ്യാസം മാത്രമായി തുടരുന്നതു കൊണ്ടാവണം, ഇത്രയധികം മതവികാരം വ്രണപ്പെടുന്നത്.
ആരും കാണാതെ സൂക്ഷിച്ചു വച്ച മനസ്സിന്റെ നിറം മങ്ങുന്നതു നാമറിയുന്നില്ല
ചില രാത്രികൾക്ക് പകലിനേക്കാൾ നീളം കൂടുതലാണ്.
വെയിലിനേക്കാൾ ചൂടും.
ഇരുൾ ഓരോ കടവിലും, കവിതയിൽ വാക്കുകൾക്കിടയിൽ എന്നപോലെ പൊരുൾ തേടിയലയുന്നു.

മരണത്തിലേക്കാദ്യം


If suddenly
you forget me
do not look for me,
for I shall already have forgotten you .
at the steps of my graves

പെട്ടെന്നൊരിക്കൽ നീയെന്നെ മറന്നു പോകുകിൽ,
ഓർമ്മകളിൽ എന്നെ തിരയേണ്ടതില്ല,
അതിലെത്ര മുന്നേ,
മരണത്തിന്റെ പടവുകളിൽ, ഞാൻ  നിന്നെ മറന്നിരിക്കാം...



2020, ജൂലൈ 5, ഞായറാഴ്‌ച

പരാജയപ്പെട്ട മറ്റൊരെഴുത്ത്

എന്താ പെണ്ണെ ഒന്നു തൊടുമ്പൊഴെക്കു കുളിരുകോരുന്നെ.

'ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു...'
 ഭാഷയുടെ അനന്ത വിഹായസിൽ അലഞ്ഞു നടക്കുന്ന മേഘങ്ങളേം, പക്ഷികളേം - ഏതു പക്ഷി എന്നി ചോയിക്കണ്ട, ഏതോ ഒരു പറവ -

പറഞ്ഞു വന്നത്,  വലിയ വലിയ കവികളെം കലാകാരൻമാരേം ഒക്കെ ആണ്, ആ ഏരിയൽ വിൻഡോ ഒന്നു എക്സ്‌പ്ലോർ ചെയ്‌തു ഒരു പക്കി എങ്കിലുമാവാൻ കരുതിക്കൂട്ടി തുറന്നതാനീ എഡിറ്റർ.

എന്തെങ്കിലും എഴുതണം,
ബാത് റൂമിൽ തുടങ്ങി, എവിടെ ഒറ്റയ്ക്ക് ഇരുന്നാലും കേറി വരുന്ന ലേറ്റസ്‌റ്റ്‌ തേപ്പു കഥ എഴുതാനുള്ള ചങ്കുറപ്പു ഇതുവരെ ആയിട്ടില്ല, പൊടീം തട്ടി ഓളു പോയപ്പൊ, കുറച്ചൊന്നു ഡൗണായതാണ്‌. ആ സ്‌റ്റോറി ചൂടാറാതെ പിറകെ വരൺണ്ട്‌.

ഇപ്പൊ ഓപ്പണിംങ്‌ പഞ്ചായി, ഓളോടു പറയാറുള്ള ആ ലൈൻ മാത്രം കിടക്കട്ടെ.  ഒരു നോൺ ലീനിയർ സ്‌റ്റോറി പറയുമ്പൊ, എവിടേലും കണെക്‌ട്‌ ആയിക്കൊളും.  ഇല്ലേലും അവിടെ കിടക്കട്ടെ, പുല്ല്.

എന്തെങ്കിലും എഴുതണം ആദ്യം പ്രണയത്തെപ്പറ്റി എഴുത്ത്. പ്രണയം കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട് എങ്കിൽ  അതു മിക്കവാറും എഴുത്തുകാരൻ മാത്രമായി. എഴുത്തുകാരന് പലപ്പോഴും  താൻ അനുഭവിച്ചിട്ടുള്ള തിനേക്കാൾ കൂടുതൽ ഒരു മായാപ്രപഞ്ചം ആണ് പ്രണയം. അതൊരുപാട് കളറുള്ള ഒരു സംഭവമാണെന്ന അന്ന് എഴുതിപ്പിടിപ്പിക്കാൻ പിന്നെ ഒരുപാടു വേദനയും വിരഹവും പിന്നെ എപ്പോഴും പറയാറുള്ള നൊമ്പരം ഒക്കെ ഉണ്ടെന്ന് എഴുതണം അങ്ങനെയാണ് പ്രണയം പ്രണയമായത്.  ഈ നൊമ്പരം എന്നു പറയുന്നത് പമ്പരം പോലെ എന്തോ ആണ്.

ഒറ്റയടിക്ക് ഒരു പ്രണയ കാവ്യം എഴുതി ഒന്നു famous ആവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതതിന്റെ ട്രെൻഡിനു ചേർന്ന രീതിയിൽ വരാത്തതിന്റെ പ്രശ്നമാണ്.


പനി

നീയെനിക്കുള്ളിൽ കോരിയൊഴിച്ച മഞ്ഞിന്റെ കുളിരിൽ, ഇന്നും പനിച്ചു വിറയ്ക്കുന്നുണ്ട്..

2020, ജൂലൈ 1, ബുധനാഴ്‌ച

ഒരു തമിഴ് പാഠത്തിലേക്കുള്ള നടത്തം


ഞാൻ താഴേക്കു വന്നപ്പോൾ അവൾ നടരാജനോട് അവളുടെ കളഞ്ഞു പോയ താക്കോലിനെ പറ്റി തമിഴിൽ സംസാരിക്കുകയായിരുന്നു. ഞാൻ അവൾക്കായി കാത്തു നിന്നു, അല്പനേരത്തിനുള്ളിൽ അവൾ എന്റെ കൂടെ ചേർന്നു.

"തമിഴ് പഠിക്കാൻ എളുപ്പമാണല്ലേ? പല സ്ഥലത്തു നിന്ന് വന്നവരാണെങ്കിലും,  ഇവിടെ എല്ലാരും തമിഴിൽ ആണല്ലോ സംസാരിക്കുന്നത്. എന്തിനേറെ നീ തന്നെ എത്ര നന്നായി ആണ് സംസാരിക്കുന്നത്?"

അവൾ ചിരിച്ചു, എന്നത്തേയും പോലെ, എപ്പോഴത്തെയും പോലെ അതേ മനോഹരമായ ചിരി,
"ഡാ പൊട്ടാ,  അതിവിടത്തെ ഭാഷയല്ലേ അതാ.. എല്ലാരും ഇവിടെ വരുമ്പോ നല്ലോണം കഷ്ടപ്പെട്ട് തന്നെ പഠിക്കുന്നതാ." 

"പക്ഷെ എന്റെ നാട്ടിൽ ഇങ്ങനെ ഞാൻ കണ്ടിട്ടില്ലല്ലോ." ഞാൻ  ഒരു വാഗ്‌വാദത്തിനായി പറഞ്ഞതായിരുന്നു, ഏറെക്കുറെ അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്കറിയാമായിരുന്നു.

"പൊട്ടൻ,  ഡാ നമ്മുടെയൊക്കെ നാട് ചെറിയ ഗ്രാമമല്ലേ, അവിടെ എത്ര പേരു വരാനാ.. ഇതൊരു സിറ്റി ആണ് , ദി ഗ്രേറ്റ് ചെന്നൈ സിറ്റി, ഇതിനെ നീ നിന്റെ ഓണം കേറാ മൂലയുമായി,  ചേർത്ത് പറയല്ലേ.."

ഞങ്ങൾ നടന്നു നടന്നു മെയിൻ റോഡിനു അടുത്തെത്തി അവിടെ രണ്ടു തത്തകൾ ഉള്ള ഒരു വീടുണ്ടായിരുന്നു.

 "ദാ.. തത്തകളെ കണ്ടോ, അവർ പോലും ഇവിടത്തെ ഭാഷ പഠിച്ചു  സംസാരിക്കും.. അതാണ് റൂൾ"

അവളങ്ങനെയായിരുന്നു, ഒരു നല്ല പോയിന്റ് പറഞ്ഞാൽ പിന്നെ ലോകത്തുള്ളതെന്തും അവൾ തെളിവായി കൊണ്ടുവരും.

ഞങ്ങൾ നടന്നു ഒരു വലിയ ആൽമരത്തിനു ചുവട്ടിലുള്ള ഞങ്ങളുടെ സ്ഥിരം ചായക്കടക്കരികിൽ എത്തി. 

അവൾ ആ മരത്തിലേക്ക് കണ്ണെറിയുന്നതു കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ പറഞ്ഞു. 

"ഇനീപ്പോ ഈ  മരത്തിനും തമിഴ് അറിയാം എന്ന് പറഞ്ഞേക്കല്ലേ!"

"തീർച്ചയായും.. എന്താ പറ്റാത്തെ?"

അവൾ മുഖം കൂർപ്പിച്ചു എന്നെ നോക്കി, അവൾ പറയാൻ തുടങ്ങിയ പോയിന്റ് ഞാൻ അടിച്ചു മാറ്റിയതിന്റെ ചൊരുക്ക് അവളുടെ കവിൾത്തടങ്ങളെ ചുവപ്പിക്കും പോലെ  തോന്നി എനിക്ക്.

അവൾ കടയിലേക്ക് നോക്കി പറഞ്ഞു..

"മാസ്റ്റർ,  രണ്ടു ടീ കൊടുങ്കെ..."

ഞാൻ പുരികം പൊക്കി "കൊള്ളാലോ" എന്ന് ആംഗ്യം കാണിച്ചു..

അവൾക്കു അത് പെരുത്തിഷ്ടായി, നേരത്തെ  വന്ന ദേഷ്യത്തിന്റെ ചുവപ്പു ഒരു ബ്ലഷിൻറെ അരുണിമയിലേക്കു തെന്നി വീണു. 

അവൾക്കങ്ങനെയാണ്,  ഭാവങ്ങൾ നിമിഷാർദ്ധങ്ങളിൽ മിന്നി മാറും.. 

"ഞാൻ തമിഴ് പഠിക്കുവാണേൽ, എനിക്ക് സ്വന്തം ചായയെങ്കിലും തനിയെ ചോദിച്ചു വാങ്ങാൻ പറ്റും  അല്ലെ?"

അവൾ പൊട്ടിച്ചിരിച്ചു....

"വേണെൽ,  തമിഴിന്റെ ആദ്യ പാഠങ്ങൾ ഞാൻ പഠിപ്പിച്ചു തരാം...കേട്ടോ..."

"അത് ഞാൻ എങ്ങനെ വേണ്ടെന്നു പറയും??"






ഹാപ്പി ഡോക്ടർസ് ഡേ


കുട്ടിക്കാലത്തു ഒരു  വിധം  എല്ലാരും കേൾക്കുന്ന അതേ ചോദ്യം,  വലുതാവുമ്പോൾ ആരാവണം?എനിക്ക് അത് ചിന്തിച്ചു ഉത്തരം പറയേണ്ട ഒരു ചോദ്യമേ ആയിരുന്നില്ല, വലുതാവുമ്പോൾ ഞാൻ ഡോക്ടർ ആവും എന്നത്  എന്നോടൊപ്പം തന്നെ വളർന്നു വന്ന ഒരു മോഹം ആയിരുന്നു.

നന്നേ ചെറുപ്പത്തിൽ ഒന്നിലോ രണ്ടിലോ പടിക്കുമ്പോൾ തന്നെ ആരോക്കെയോ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത് എന്ന് അമ്മ പറഞ്ഞു കേട്ടപ്പോൾ ഞാൻ ഡോക്റ്ററിങ് പഠിക്കും എന്ന്  ഞാൻ വിളിച്ചു പറഞ്ഞത്‌ ഇപ്പോളും ഓര്മ ഉണ്ട്.(അങ്ങനൊരു വാക്കു ഉണ്ടോ എന്ന് പോലും ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല സത്യം )

തികച്ചും സ്വഭാവുകമായി സംഭവിക്കേണ്ട ഒരു കാര്യമായി മാത്രമേ  ഞാൻ അതിനെ കണ്ടിരുന്നുള്ളു. 

അതുകൊണ്ട്‌  തന്നെ,  എട്ടിലോ ഒൻപത്തിലോ പഠിക്കുമ്പോൾ ഞങ്ങളുടെ കൂടെ ശബരിമലക്ക് വന്ന ഒരു സാർ എന്നോട് "ഡോക്ടർ ആവാൻ നല്ല പാടുണ്ട്,  എട്ടാം ക്‌ളാസ് മുതൽ പരിശീലനം തുടങ്ങുന്നവരെ എനിക്കറിയാം"  എന്ന് പറഞ്ഞപ്പോൾ പോലും എനിക്ക് പുച്ഛമാണ് വന്നത്. 

മനസ്സ് അന്ന് എത്രമാത്രം മഞ്ഞു മൂടി കിടക്കുകയായിരിന്നിരിക്കണം.

എന്റെ സ്കൂളിന് പുറത്തുള്ള ഒരു ലോകത്തെ പറ്റിയുള്ള അജ്ഞതയും,  പിന്നെ അല്പസ്വല്പം അഹങ്കാരവും, എന്തിനേറെ,  വൈദ്യപരമായ ജോലി ലഭിക്കും എന്ന് അപ്പുക്കുട്ടൻ ജോത്സ്യൻ എഴുതിവച്ച ജാതക പേജുകളും എന്നെ ഏറെക്കുറെ ചിന്തിപ്പിച്ചത്  സ്റ്റെതെസ്കോപ്പിനും എനിക്കും ഇടയിലുള്ള ദൂരം ഏതാനും വർഷങ്ങൾ മാത്രം ആണെന്നായിരുന്നു.
അല്ലാതെ അതിനു ഒരുപാട് പഠിക്കണമെന്നോ,  എൻട്രൻസ് എന്ന കടമ്പയുടെ വീതിയോ മനസ്സിലാക്കിയിരുന്നില്ല.

ഒരുപക്ഷെ ആദ്യമായി ഇടിത്തീപോലെ ആ മോഹത്തിലേക്കുള്ള യാത്ര കഷ്ടപ്പാടിന്റെതാണെന്നു മനസ്സിലായത് എൻട്രൻസ് കോച്ചിങ്ങിനു ചെന്ന് കേറിയപ്പോളാണ്. 

ജീവിത്തിനു ചിറകു മുളക്കുമ്പോഴേക്ക് അതിൽ കെട്ടുകൾ ഇടും പോലെ ആണ് എൻട്രൻസ് കോച്ചിങ്.  ഭാവിക്കു  വേണ്ടി ഉരുകി കഷ്ടപ്പെടാനുള്ള തീച്ചൂളകൾ ആണവ.  എന്റെ കാര്യത്തിൽ അവിടെയും കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയില്ല.

ഇംഗ്ലീഷ് അറിയാഞ്ഞതും,  പഠിക്കുന്ന വിഷയങ്ങൾക്ക് ആഴവും പരപ്പും ഏറിയതും അധ്യാപകരോടുള്ള അടുപ്പം കുറഞ്ഞതും ഒക്കെ  അതുവരെ ഉണ്ടാക്കി എടുത്ത അടിത്തറയിൽ ഇനി പഠിക്കാനുള്ളതിനെ കൊണ്ടുപോയി ചേർത്ത് വക്കാൻ  എളുപ്പമല്ലാതാക്കി.  നിലത്തു കാലുറപ്പിച്ചു നിൽക്കാതെ പഠിക്കുന്ന ഒരു ഫീൽ ആയിരുന്നു.

ജീവിതത്തിലെ ഇരുട്ട് മൂടിയ നശിച്ച  രണ്ടു വർഷങ്ങൾ ആയിരുന്നു  പ്ലസ് വൺ, പ്ലസ്‌ടു  പഠിച്ച വർഷങ്ങൾ. മനസ്സും ശരീരവും വെറുത്ത ദിനങ്ങൾ.

മോഹങ്ങളുടെ ഭാരവും, കിനാവുകളും മനസ്സിൽ നിറച്ചു ബുക്ക് നോക്കി ഇരുന്നു, യാതൊരു ലക്ഷ്യവുമില്ലാതെ എന്തൊക്കെയോ പഠിച്ചു, ഒരു പഠനമുറിയിൽ നിന്നു മറ്റൊന്നിലേക്കു ഓടി അതിനൊപ്പം സ്വയം എന്തൊക്കെയോ ആണെന്നുമുള്ള പ്രതീക്ഷക്കു മങ്ങൽ വരുമെന്ന് ഭയന്നു നടന്ന സമയം.

ഇംഗ്ലീഷ്‌  അറിയാത്തതിന്റെ പ്രശനം തീർക്കാൻ അച്ഛൻ രവി സാർ ന്റെ സ്പോകൺ  ഇംഗ്ലീഷിനു  കൊണ്ടുപോയി  ചേർത്ത് മാത്രം ആണെന്ന് തോന്നുന്നു  അന്ന് പോയ ക്‌ളാസുകളിൽ ശെരിക്കു ഉപകാരപ്പെട്ടത്.

എൻട്രൻസ് ക്‌ളാസിൽ  ചിലർ ഇത്തവണ കിട്ടിയില്ലെങ്കിൽ റിപീറ്റ്  ചെയ്യും എന്ന് നിശ്ചയദാർഢ്യത്തോടെ പറയുമ്പോൾ എന്റെ മനസ്സിൽ അത് ഏതോ വലിയ സംഖ്യയുടെ ചിത്രം ആണ് ഉണ്ടാക്കി വച്ചതു. കുറെ അധികം പണം ചിലവാകുമത്രേ റിപീറ്റ്  ചെയ്യാൻ, അന്പത്തിനായിരമോ മറ്റോ. 

എന്നാലും പഠിച്ചു  കഴിഞ്ഞതും  ഇനി പഠിക്കാനുള്ളതും തമ്മിലുള്ള അന്തരം  എന്നെ മനസ്സുകൊണ്ട് ഒരു റിപീറ്റർ ആകാൻ പ്രേരിപ്പിച്ചു,  ഞാൻ അടുത്ത വര്ഷം പഠിക്കാനുള്ള നോട്ടുകൾ ഉണ്ടാക്കി വച്ചു.

അങ്ങനെ എൻട്രൻസൊക്കെ കഴിഞ്ഞു റിസൾട് വന്നു, ഫിസിക്‌സും കെമിസ്ട്രയും  ചേർന്ന് എന്നെ ചതിച്ചു.  അവസാന സീറ്റു ലഭിക്കാനുള്ള റാങ്കിൽ നിന്ന് വിളിച്ചാൽ പോലും കേൾക്കാത്ത അത്ര ദൂരെ ഉള്ള ഒരു റാങ്ക്.

ഒരു തവണ റിപീറ്റ്  ചെയ്താൽ സീറ്റു കിട്ടും എന്ന് ഉറപ്പിച്ചു പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടും, നീ പോയി റിപീറ്റ്  ചെയ്യ്  എന്ന് ഇങ്ങോട്ടു പറയാനുള്ള സാമ്പത്തിക സ്ഥിതി അച്ഛനു  ഇല്ലാത്തതു കൊണ്ടും വഴി മാറി നടക്കാൻ തീരുമാനിച്ച ദിനങ്ങൾ. 

ഇപ്പോഴും കൃത്യമായ ഓർമകളില്ലാതെ ഒളിച്ചിരിക്കുന്ന, അല്ലെങ്കിൽ  ഓർക്കാനിഷ്ടപ്പെടാതെ മനപ്പൂർവം മറന്നു കളഞ്ഞ ദിവസങ്ങൾ.

അങ്ങനെ സ്റ്റെതസ്കോപ്പിൽ നിന്നും വഴി മാറി നടന്നിട്ടു വർഷങ്ങൾ എത്രയോ കഴിഞ്ഞു, ലക്ഷ്യബോധം അർപ്പണം എന്നിവ ആഗ്രഹങ്ങളേക്കാൾ വലുതാണല്ലോ.. വെള്ളത്തിന് മുകളിൽ ഓരോ ഓളത്തിലും ചാഞ്ചാടി ഇപ്പൊ എങ്ങോട്ടൊക്കെയോ പോകുന്നു. 

ഇന്ന് എന്തൊക്കെയോ ആണെന്നുള്ളത്  വേറെ എന്തൊക്കെയോ ആവാതെ പോയതിനു പകരമാവുന്നില്ല ഒരിക്കലും.

ചില വിധികളെ പറഞ്ഞു മനസ്സിലാക്കിയാൽ പോലും മനസ്സ് അംഗീകരിക്കില്ല.. അതങ്ങനെ അവിടെ കിടന്നു നീറിക്കൊണ്ടിരിക്കും ചില കാറ്റ് വീശുമ്പോൾ അവ വീണ്ടും തിളങ്ങും ഒന്ന് കൂടി പൊള്ളിക്കും.

ഇന്നാ കാറ്റ് വീശിയപ്പോൾ എഴുതിയത്...

അപ്പൊ ഹാപ്പി ഡോക്ടർസ് ഡേ.



2020, മേയ് 26, ചൊവ്വാഴ്ച

ആത്മീയ പടക്കം

നിരുപദ്രവകരമായ  ആത്മീയത പടക്കം പോലെയാണ്, സന്തോഷം ആനന്ദം ആത്മനിർവൃതി അതൊക്കെയുണ്ട്.. കയ്യിൽ ഇരുന്നു പൊട്ടാതിരുന്നാൽ മാത്രം മതി

2020, ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണ ഭ്രാന്തുകൾ


***
ഒഴിഞ്ഞുകിടക്കുന്ന വഴികളുണ്ട് നമുക്കിടയിൽ
എന്നാൽ അനിശ്ചിതമായി അടഞ്ഞു കിടക്കുന്നവ.

***
പ്രണയത്തിൻറെ  ഇൻകുബേഷൻ പീരീഡ് എത്രയാണ്.

***
ഹൃദയത്തിൽ ഹൃദയം ഒട്ടി നിൽക്കുമ്പോഴും
നമ്മൾ തമ്മിലുള്ള അകലം  മീറ്ററുകളാണ്.

***

ജാതി, മതം?
നാട്ടിൽ ഇനി രണ്ടേ രണ്ടു ജാതിയേയുള്ളൂ.
കൊറോണ വന്നവരും ഇനി വരാനിരിക്കുന്നവരും.

***

സ്വാതന്ത്ര്യം? എന്തൊരഴകാണതിന്.

***

ചുവരുകളിൽ നിറയെ ചിത്രങ്ങൾ വയ്ക്കണം.
ഈ സമയത്തെ അടയാളപ്പെടുത്താൻ.
അതിനെക്കാളുപരി,
പുറത്തു കണ്ടതൊന്നും മറന്നുപോകാതിരിക്കാൻ.

***
ഓൺലൈൻ മടുത്തു തുടങ്ങി, ഓടി നടക്കാൻ കൊതികൊണ്ട്



2020, ഏപ്രിൽ 12, ഞായറാഴ്‌ച

കൊറോണക്കാലം

നാളെ എന്തെന്നറിയാത്ത, ഇന്ന് എന്തെന്നറിയാത്ത ഒരു കാലം. മനുഷ്യർ  ഇയാംപാറ്റകൾ പോലെ മരിച്ചു വീഴുന്നു.
എവിടെയൊക്കെയോ ആരൊക്കെ അവസാന ശ്വാസത്തിനായി കഷ്ടപ്പെടുന്നു. കുറെ പേർ അവർക്കു ചുറ്റും കിടന്നോടുന്നു. അവരെക്കുറിച്ച് ചിന്തിക്കുമ്പൊൾ പോലും ചുറ്റും നിശ്ശബ്ദത കൊണ്ടു നിറയുന്നു. അടുത്തെവിടെയോ മരണത്തിന്റെ തണുപ്പും, ജീവന്റെ തുടിപ്പും തമ്മിൽ പോരടിക്കുന്നു.
ഈ നിർവികാരതയുടെ നടുവിൽ പോയകാലത്തിന്റെ ഓർമ്മകളോടൊത്തിരിക്കാതെ വേറെന്തു ചെയ്യും.
മരണത്തിന്റെ തണുപ്പിനെക്കാൾ അസ്വസ്ഥമാക്കുന്നത്, ഓർമ്മസർപ്പങ്ങൾ ശരീരത്തിലൂടെ അരിച്ചിറങ്ങുന്നതാണെങ്കിൽക്കൂടി.



2020, മാർച്ച് 8, ഞായറാഴ്‌ച

നഷ്ടബോധം

എന്തൊക്കെയോ ആയിത്തീരണമെന്നായിരുന്നു.
ഇന്നു ഞാൻ ആയതൊഴിച്ചു.






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

നിന്നെക്കാണാൻ

നിനച്ചിരിക്കാത്ത നേരത്ത് ഒന്നവിടെ വരെ വരണം. പുതിയ നിന്നെ നീയറിയാതെ കാണാൻ, പഴയ ഞാനായി.
നിൻറെ മറവിയെ കണ്ടു പഠിക്കണമെനിക്ക്








 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റാത്തതുകൊണ്ടു മാത്രം ആരും പ്രതിയാക്കപ്പെടരുത്

ഒരു എമർജെൻസി സിറ്റുവേഷൻ വരുമ്പോൾ പലപ്പോഴും അത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ പറ്റാത്തതിന്റെ ഒരു കാരണം,  ആ എമർജെൻസിയുടെ ആഴവും , ഗൗരവവും മനസ്സിലാവാത്തതാണ്. അത്തരം ഒന്നു ആദ്യമായി ആവും കാണുന്നത് , ഈ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിശീലനം ഇല്ലാത്തതും മറ്റൊരു കാരണമാണ്.

IFTTT (if this then that) രീതിയിലുള്ള ഒരു പ്രതികരണം, പറയാൻ എളുപ്പമാണെങ്കിലും, ഒരു അടിയന്തിര ഘട്ടത്തിൽ എടുത്തു പ്രയോഗിക്കണമെങ്കിൽ, അതിനു അത്യാവശ്യം പരിചയം ആവശ്യമാണ്, അല്ലെങ്കിൽ ഒരു റൂൾബുക്ക് ഉണ്ടാവണം. തീ പിടുത്തം ഉണ്ടാവുമ്പോൾ നിർദ്ദേശിക്കപ്പെടാതെ ലിഫ്റ്റ് ഉപയോഗിക്കരുത് എന്ന് പഠിക്കും പോലെ.

അല്ലാത്തപക്ഷം ഒരു അടിയന്തിര സാഹചര്യത്തിൽ ആദ്യം വരുന്നത് കനത്ത ഒരു നിസ്സംഗതയാണ്. എടുത്തു ചാടാതെ, വരും വരായ്കകളെ പറ്റി ചിന്തിച്ചു സേഫ് സോണിൽ ഇരിക്കാനുള്ള ഒരു എഡ്യൂക്കേറ്റഡ് ഡിസിഷൾ.

പിന്നെ ഉള്ളത് എടുത്തു ചാട്ടമാണ് അല്ലെങ്കിൽ മാറി നിൽക്കാൻ പറ്റാത്ത അവസ്ഥ,നമ്മൾ  അതിലേക്കിറങ്ങാറുണ്ട്, മുൻപിൻ നോക്കാതെ, ഭാഗ്യം കൊണ്ടു മാത്രം മറുപുറം കണ്ട, നമ്മുടെ അറിവില്ലായ്മയും കഴിവും കേടും സ്വയം നന്നായി അറിയുന്ന നിമിഷങ്ങൾ. നമ്മുടെ ഒരാളുടെ തെറ്റായ ഇടപെടൽ കൊണ്ടു മാത്രം വഷളാവേണ്ടിയിരുന്ന സ്ഥിതി, ഭാഗ്യം കൊണ്ടു മാത്രം ശരിയാവുന്നതും.

ഒരു അനുഭവം പറയാം,
 പത്തിലോ മറ്റോ പഠിക്കുന്ന സമയം, ഞാൻ അയൽപക്കത്തെ വീട്ടിൽ ഇരിക്കുമ്പോൾ എന്റെ വീട്ടിൽ നിന്നും അമ്മയുടെ കരച്ചിൽ കേൾക്കുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും സർവ്വശക്തിയുമെടുത്ത് അങ്ങോട്ടോടി ചെല്ലുമ്പോൾ കാണുന്നത് മുറ്റത്ത് നാക്ക് കടിച്ചു പിടിച്ചു ബോധം കെട്ടു കിടക്കുന്ന അച്ഛനെ താങ്ങി പീടിച്ചു കരയുന്ന അമ്മയെ ആണ്. നാട്ടുകാർ കുറേ പേരും ഓടി വന്നിട്ടുണ്ട്. എന്താണെന്നു മനസ്സിലായില്ല, ഉടൻ ആശുപത്രിയിൽ എത്തിക്കണം.

അന്നു വീട് ഇരിക്കുന്ന സ്ട്രീറ്റിൽ ഓട്ടോ റിക്ഷ മാത്രമേ കയറൂ. ഓടിക്കൂടിയ ആൾകൂട്ടത്തിൽ ആരോ ഒരാൾ എന്നെ നോക്കി ഓട്ടോ വിളക്കു മോനേ എന്നു പറഞ്ഞു. വീട്ടിൽ ഫോൺ ഇല്ല,പോയി ഓട്ടോ കണ്ടു പിടിക്കണം. ജങ്ഷൻ വരെ പോയാൽ കിട്ടേണ്ടതാണ്. ഞാൻ ഓടി അച്ഛന്റെ ബൈക്കും എടുത്തു ജങ്ഷനിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോൾ ഓട്ടോ ഇല്ല, ടൗണിലേക്ക് പോണം, ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു വരുന്നതേയുള്ളൂ. എടുത്തു ചാടി വന്നതാണ്. ഓട്ടോ കിട്ടാതിരിക്കൽ ഒരു ഓപ്ഷനേയല്ല. ആകെ ഒരു തരിപ്പാണ്, വീട്ടിലെ അവസ്ഥ ആലോചിക്കുമ്പോൾ . 3 കിലോമീറ്റർ കൂടി ഓടിച്ചു ടൗണിലെത്തി ഞാൻ. വീഴാതെ പതുക്കെ ശ്രദ്ധിച്ചാണ് പോയത്. ഒടുവിൽ ഒരു ഓട്ടോ കിട്ടി. പ്രായമായ ഒരു അമ്മാവൻ ഓടിക്കുന്ന ഓട്ടോ. ഞാൻ മുന്നില് ബൈക്കിലും അമ്മാവൻ ഓട്ടോ ഓടിച്ചു പിന്നിലും,. വീടെത്തിയപ്പോൾ അര മണിക്കൂറോളം കഴിഞ്ഞിരുന്നു. വീട്ടു പടിക്കൽ രണ്ടു ഓട്ടോറിക്ഷ കിടപ്പുണ്ടായി, ആരോ ഫോൺ വിളിച്ച് വരുത്തിയതാണ്.. എല്ലാവരും എന്നെ കണാതെ കാത്തിരിക്കുന്നു, ആശുപത്രിയിൽ പോകാൻ, ആച്ഛനു ബോധം ചെറുതായി തെളിഞ്ഞിരുന്നു. ഞാൻ വിളിച്ചുകൊണ്ടു വന്നതിനാൽ ബാക്കിരണ്ടു ഓട്ടോ വിട്ടു ഇതിൽ തന്നെ കയറി ആശുപത്രിയിൽ പോയി, ആ അമ്മാവൻ ആണെങ്കിൽ ഒച്ചിഴയുന്ന വേഗത്തിലേ വണ്ടി ഓടിക്കൂ. ആശുപത്രിയിൽ എത്താൻ വീണ്ടും അരമണിക്കൂറിൽ കൂടുതൽ എടുത്തു.

ഓട്ടോയിൽ വച്ചു  കരഞ്ഞുകൊണ്ട് അമ്മയാണ്  പറഞ്ഞത്,  " നീ ബൈക്ക് എടുത്തു പോവേണ്ട ആവശ്യം ഇല്ലായിരുന്നു. വണ്ടി ആരെങ്കിലും കൊണ്ടു വന്നേനെ. നീ പോയില്ല എങ്കിൽ കുറച്ചുകൂടി നേരത്തെ ഇറങ്ങാമായിരുന്നു. ബൈക്ക് ഓടിക്കാൻ അറിയാതെ,  നിനക്കു വല്ലതും പറ്റിയിരുന്നെങ്കിലോ. വീട്ടിൽ നിന്റെ ആവശ്യം ഉണ്ടായിരുന്നു. അലമാരയിൽ നിന്ന് പൈസ എടുക്കാൻ, അച്ഛനെ താങ്ങാൻ, ഇത്തിരി വെള്ളം കൊടുക്കാൻ. ഞാൻ പേടിച്ചു പോയി, നിന്നോടു പോവല്ലേ എന്നു വിളിച്ചു പറഞ്ഞിട്ടും നീ കേട്ടില്ല."

എല്ലാത്തിലുമുപരി, എന്നെ കാത്തിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അച്ഛനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി.. സുവർണ്ണ നിമിഷങ്ങളെ ആണ് നഷ്ടപ്പെട്ടത്.  ഭാഗ്യംകൊണ്ടു മാത്രമാണ് സ്ഥിതി വഷളാവാതിരുന്നത്.

അച്ഛനു സോഡിയം ലെവൽ താഴ്ന്നതായിരുന്നു.  ചികിത്സ യിലൂടെ പെട്ടെന്നു തന്നെ നോർമൽ ആയി.

എങ്കിലും ഞാൻ ധീരമായി എടുത്തു ചാടി ചെയ്ത കാര്യം സിറ്റുവേഷനിൽ ഒരു തരത്തിലും സഹായകരമല്ലായിരുന്നു.

ഒരു എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് മാത്രം ഒരാൾ പ്രതിയാക്കപ്പെടരുത്. മുരളി തുമ്മാരുകുടി ചേട്ടൻ പറയുന്നതുപോലെ വേണ്ടത്ര പരിശീലനം ഇല്ലാതെ എടുത്തു ചാടുന്നത് അത് പലപ്പോഴും കൂടുതൽ അപകടം ഉണ്ടാക്കും. പരിശീലനവും  റൂൾബുക്കും ഉണ്ടായിട്ടും വേണ്ടത് ചെയ്യാതിരിക്കുന്നത് തീർച്ചയായും കൃത്യവിലോപം ആണ്. അല്ലാത്തിടത്ത്  അങ്ങനെ ചെയ്യണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു, എന്നൊരു പോസ്റ്റ് ഇവൻറ് കുറ്റപ്പെടുത്തലിന് പ്രസക്തിയില്ല.






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

കീറ്റോസിസിൽ തുടങ്ങി..

കീറ്റോ ദു:ഖമാണുണ്ണീ,
കാർബ്സല്ലോ സുഖപ്രദം.






 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച

നിന്റെ ആപേക്ഷികതകൾ

നിന്നെക്കാൾ എന്റെ സ്പേസ് ടൈമിനെ വളക്കാനാർക്കാണു കഴിയുക,...
 ലോകം മുഴുവൻ എന്നിലേക്ക്  ചുരുങ്ങും വിധം













 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

ആഗ്രഹങ്ങൾ പാളിച്ചകൾ

ചില കിനാക്കളെ ചുമ്മാതങ്ങു പറത്തി വിടണം...
വളർന്നു വലുതായാൽ എന്തു ഭാരമാണവയ്ക്ക്..










2020, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഓളം

കാറ്റിന്റെ കൈപിടിക്കാൻ ഓരോ തവണയും ചാടി, തോറ്റിട്ടും , അടങ്ങിയിരിക്കാതെ വീണ്ടും പരിശ്രമിക്കുന്ന, മോട്ടിവേഷന്റെ ഉത്തുംഗമാതൃക.
***
പണ്ടെങ്ങോ കര കയറി പോയവനു വേണ്ടി ഇന്നും തല തല്ലി കരയുന്ന, തേപ്പിൻ്റെ ബാക്കിപത്രം.







 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.