2017, നവംബർ 30, വ്യാഴാഴ്‌ച

ആത്മാംശം _ ഞാൻ രാധിക.






പ്രണയത്തിന്റെ മുല്ല പൂത്തു നില്ക്കുന്ന മുറ്റത്തേക്ക്‌  കയറാൻ മടിച്ചു നിന്നവരാണ് നമ്മളിരുപേരും. ഒരേ ലോകത്തിന്റെ ഇരുപുറങ്ങളിൽ നിന്ന് വന്നവർ. ഒരു പക്ഷെ ഒരിക്കലും നേരിൽ കാണാൻ പോലും സാധ്യത ഇല്ലാത്തവർ. തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരെ പോലും ശെരിക്കു കാണാത്ത കാലം ആണ്. നമ്മൾ കാതങ്ങളോളം അകലെയുള്ളവർ.

പ്രണയിച്ചിരുന്നില്ല നാം, പ്രണയിക്കാൻ നമുക്കൊരു കാരണവും ഉണ്ടായിരുന്നില്ല. ചിലപ്പോൾ ഒരു മഴയത്തു ഒരേ കടയരികിൽ കയറി നിന്നവർക്ക് പോലും നമ്മളെക്കാൾ കൂടുതൽ അടുപ്പം ഉണ്ടായിരുന്നിരിക്കും. നമുക്ക് ആലുവാ മണൽപ്പുറത്തു കണ്ട പരിചയം പോലും ഇല്ലായിരുന്നല്ലോ..!!


ആകാശം വിശാലമാണ്, നോക്കി ഇരിക്കുന്പോ നമ്മളിങ്ങനെ ചെറുതായി ചെറുതായി പോകും പോലെ തോന്നും. ലോകം എത്ര വലുതാണെങ്കിലും ജീവിതത്തിൽ ചിലപ്പോഴെങ്കിലും അത് വളരെ ചെറുതായി തോന്നും.

അങ്ങനെ ആവണം നമ്മൾ കണ്ടുമുട്ടിയത്..

അത് നമ്മുടെ ആവശ്യമായിരുന്നു. വയസ്സറിയിച്ച അന്ന് മുതൽ ഒരു കല്യാണം സ്വപ്നം കണ്ടിരുന്നതാണ്. അഥവാ  അങ്ങനെ ഒരു സംഭവം ഭാവിയിൽ ഉറപ്പിച്ചു വച്ചതാണ്.  നീണ്ടു കിടക്കുന്ന അവ്യക്തമായ എന്റെ ഭാവിയിൽ ഒരു നിമിഷം ഉറപ്പിച്ചിരുന്നു.  വീട്ടിൽ ആദ്യത്തെ കല്യാണാലോചന വന്നപ്പോൾ ആണ് അത് സംഭവിക്കാൻ പോകുന്നു എന്നുറപ്പ്ആയതു.  പിന്നെ ആര് എന്നതായിരുന്നു.  ഒരുപാട് ചെറുക്കന്മാർക്കു ചായ കൊടുക്കേണ്ടി വന്നില്ല. ആദ്യത്തെ ആൾ തന്നെ ആയിരുന്നു നീ.

നമ്മുടെ വഴികൾ പരസ്പരം പിണഞ്ഞതും അന്ന് തന്നെ ആയിരുന്നു.

അവിടെ നിന്നിങ്ങോട്ടു ഇന്നിവിടെ വരെ എത്തി,  ഒന്ന് തിരിഞ്ഞു നോക്കാൻ ആഗ്രഹം തോന്നുന്നുണ്ട്.


ഇവിടെ ഞാൻ എന്റെ വഴികളിലൂടെ പിന്നോട്ട് നടക്കാൻ ശ്രമിക്കട്ടെ.

ഒർമ്മകൾക്കു ചിലപ്പോഴൊരു കുളിരാർന്ന നനുനനപ്പാണ്‌, മറ്റുചിലപ്പോൾ തീച്ചൂളയുടെ ഉഷ്ണവും.

ആദ്യമായി നീ തൊട്ടപ്പോഴെന്നിലൊരു പൂമരം പൂത്തുലഞ്ഞതു നിനക്കോർമ്മയില്ലേ. ആ മരച്ചില്ലകളിലൂടെ ഒരു കൊടുങ്കാറ്റു പാഞ്ഞോടിയതും. നീയെന്നിലേക്ക് പെയ്തിറങ്ങിയതും

ഒരിക്കൽ പോലും ഞാൻ സ്വപ്നം കണ്ടിരുന്ന പുഴവക്കിലും, നീ പറയാറുള്ള കുന്നിൻചെരുവിലും നാം പോയിട്ടില്ല. എങ്കിലും സ്വപ്നങ്ങളിലൂടെനാമെത്ര വട്ടം അവിടെ പോയിട്ടുണ്ട്‌. ഓരോ പുല്ലിനെയും പൂവിനേയും അടുത്തറിയുമാറ്‌.

നക്ഷത്രങ്ങൾ പരസ്പരം കണ്ണുചിമ്മുന്ന രാവിന്റെ താഴെ ഉറക്കമൊഴിച്ച് എത്രയോ തവണ നാം കഥ പറഞ്ഞിരുന്നിട്ടുണ്ട്.  രണ്ടുടലിൽ വേരോടിയ ഒരാത്മാവാണു നമ്മളെന്നു തിരിച്ചറിഞ്ഞ യാമങ്ങൾ.

അൽപമെങ്കിലും ഞാൻ അഹങ്കരിച്ചിരുന്നു.

ആദ്യമായി എന്നിലൊരു മൊട്ടിട്ടെതന്നായിരുന്നു? ഞാനന്നൊരുപാടു കരഞ്ഞിരുന്നു. അന്നു നീ എന്നെ ചേർത്തു പിടിച്ചപ്പോൾ ലോകം ജയിച്ച ഭാവമായിരുന്നു നിനക്ക്. നിന്റെ തണലിലേക്കു ചേർന്നു നിന്നപ്പോളെന്നിലെത്ര അഭിമാനം നിറഞ്ഞിരുന്നു. എന്തിനായിരുന്നു ഞാൻ അന്നു കരഞ്ഞത്..



പിന്നീടു കണ്ട കിനാവുകളിൽ പച്ച നിറം പൂണ്ട ഒരു ഗന്ധകരാജന്റെ മൊട്ടുമുണ്ടായിരുന്നു. നമ്മൾ ചേർന്നുകിടന്ന കട്ടിലിൽ നടുവിലൽപം ഇടം വിട്ടു നീ താലോലിക്കുമായിരുന്നു.

ആ ദിനങ്ങളെന്നേക്കും നീണ്ടുനിന്നെങ്കിലെന്നു കൊതിക്കാറുണ്ടിപ്പൊഴും, കണ്ണിലറിയാതെ ഈറനണിഞ്ഞുപോകും.

വിരിയാതെ വാടിപ്പോയ ആ മൊട്ടിന്റെ കഥ പറയാനെനിക്കാവുമെന്നു തോന്നുന്നില്ല.

ഒടുവിൽ ഒരു ദിവസം തകർന്നടിഞ്ഞു ഒരു തിരമാല പോലെ നാം ഇല്ലാതായി..

അവിടെ ആയിരുന്നു തുടക്കം, അതോ അത് മറ്റെന്തെങ്കിലും ആയിരുന്നോ?. ഒരേ വഴിയിലേക്ക്  കണ്ണും നട്ടിരുന്ന നമ്മൾ, രണ്ടു ദിശയിലേക്കു നടക്കാൻ കൊതിച്ചു തുടങ്ങിയതും എത്ര പെട്ടെന്നാണ്.
പ്രണയമൊക്കെ വെറും വാക്കാണെന്നു തോന്നുന്നില്ലേ,

ഒരു വസന്തത്തെ മുഴുവൻ മനസിന്റെ ഏതോ കോണിൽ ഒളിപ്പിച്ചു രണ്ടു വഴികളിലേക്ക് പോവുകയാണ് നമ്മളിപ്പോൾ. ഞാൻ പോകുന്നത് എവിടേക്കാണെന്ന് എനിക്കറിയില്ല.
ഈ യാത്ര ഇവിടെ അവസാനിക്കുന്നു. അത് എന്റേതു മാത്രമാണ്. എവിടെയെങ്കിലും  നമ്മുടെ വഴികൾ കൂട്ടിമുട്ടും എന്നെനിക്ക് തോന്നുന്നില്ല. അതുകൊണ്ട് ഒരു പക്ഷേ ഇതിവിടെ അവസാനിക്കുന്നതാണ് നല്ലത്. ആത്മാവിന്റെ അംശങ്ങളിൽ നമ്മൾ ഒന്നായിരുന്ന നിമിഷങ്ങളിൽ നിന്നും ഞാൻ രാധിക, വിടവാങ്ങുന്നു....



 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.


2017, നവംബർ 24, വെള്ളിയാഴ്‌ച

യാത്രകളിൽ..

നമ്മളിൽ ഒരുപാടു സ്വപ്നങ്ങൾ പെയ്തു തോർന്നിരിക്കണം, നമ്മളങ്ങിനെയാണ്  ഓർമ്മകളായത്.(inspired)

*****

ഓരോ വേരിനുമുണ്ടാകും, പൂക്കൾക്കറിയാത്ത ഒരുപാടു നൊമ്പരങ്ങൾ.

*****

വഴികളുണ്ടാക്കുന്ന തിരക്കിനിടയിൽ പോകേണ്ടയിടം മറന്നു പോയവർ (നമ്മൾ?)

****

എന്നുള്ളിലേക്കു ഒറ്റക്കു ഞാൻ പോയ യാത്രകൾ പലപ്പോഴും വഴിയറിയാതെ ലക്ഷ്യത്തിലെത്തുകയിയിരുന്നു.

****
ലക്ഷ്യത്തേക്കാൾ വഴികളുടെ വിളിയാവണം യാത്രകൾ.

***
ഇരുൾ ഓരോ കടവിലും, കവിതയിൽ വാക്കുകൾക്കിടയിൽ എന്നപോലെ പൊരുൾ തേടിയലയുന്നു.

****

നിന്നെ കെട്ടിയട്ട കുരുക്കിലറിയാതെ ഞാൻ പെട്ടു പോയതാണ്, എന്റെ യാത്രക്കിടയിൽ.


****
നമുക്കിടയിലുള്ള അതേ വഴിയാണു നമുക്കിടയിൽ അകലവും അടുപ്പവും ഉണ്ടാക്കുന്നത്.

*****

ഓരോ തുള്ളിയും ഓരോ യാത്രയിലാണ്, മഴയായാലും പുഴയായാലും, നിണമായാലും

****
ഓരോ സ്വപ്നവും പട്ടം പോലെയാണ്, നമ്മിലേക്ക് ചെറിയ ഇഴ താഴ്ത്തി ആകാശത്ത് അലഞ്ഞു നടക്കും.

****

 വിശപ്പില്ലാത്തപ്പോൾ, വയറു നിറയെ പ്രശ്നങ്ങളാണ്.

****
There are precious moments we miss,  we lock them in memories, coz we know that we couldn't live em, so does people.

****

ഒരു രാത്രിയുടെ ഇരു പുറങ്ങളിലെ പകലുകളാണു നമ്മൾ,അജ്ഞതയുടെ ഇരുളിനാൽ ബന്ധിക്കപ്പെട്ട വെളിച്ചങ്ങൾ

***
ആ ഒരു തിരയിൽ നിൻറെ പേരെഴുതി വെച്ചതിനാണ്, ബാക്കി തിരകൾ തലതല്ലിക്കരയുന്നത്.

***
തൂലിക തുമ്പിൽ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞതും അവിടെത്തന്നെ.

***

മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകൾ ട്രയിനിലുണ്ട്. നമ്മൾ പിന്നോട്ടു തിരിഞ്ഞിരുന്നാലും അതു നമ്മെ മുന്നോട്ട് തന്നെ കൊണ്ടുപോകും. കാലവും അങ്ങിനെ തന്നെ.(കട)

***

 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017, നവംബർ 22, ബുധനാഴ്‌ച

മരണത്തിലേക്കുള്ള വഴി

മരണത്തിലേക്കുള്ള വഴിയുടെ ഇരുവശവും കനത്ത മൗനം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. വഴിയിൽ ഇടയ്ക്കിടെ ട്രാഫിക് ലൈറ്റുകൾ ചുവന്ന വെളിച്ചം പൊഴിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. ഓരോരുത്തരായി ട്രാഫിക് സിഗ്നൽ തെറ്റിച്ചുകൊണ്ട് മരണത്തിലേക്ക് പാഞ്ഞു കയറുന്നുണ്ടായിരുന്നു.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2017, നവംബർ 3, വെള്ളിയാഴ്‌ച

വഴിമാറി ഒഴുകവെ

മണ്ണിന്റെ ദാഹം തീർക്കാൻ വഴിമാറിയൊഴുകുന്ന പുഴകൾ പലതും ഒടുവിൽ, വറ്റി പോകാറാണ് പതിവ്.







 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.