2018, ജൂൺ 3, ഞായറാഴ്‌ച

സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾ

മഞ്ഞനിറത്തിൽ ഒരായിരം പൂവേന്തി നിൽക്കുന്ന, ഒരു വലിയ തണലായി,ഒരു കുടയായി നിൽക്കുന്ന വലിയ ഒരു തണൽ മരം, അതിന്റെ സന്തതികൾ എന്ന് തോന്നുമാറ് അതിന്റെ വേരിൽ നിന്ന് മുളച്ച പോലെ മറ്റു രണ്ടെണ്ണം. രണ്ടാമത്തേത്  ആദ്യത്തേതിനേക്കാൾ ചെറുത് മൂന്നാമത്തേത് ഏറ്റവും പുതിയത്, ആദ്യത്തെ രണ്ടെണ്ണം കറുത്ത തൊലി ആയി ഇരിക്കുമ്പോൾ  മൂന്നാമത്തെതു  ബാല്യത്തിന്റെ വെളുപ്പിലാണ് , ആ തണൽ മരച്ചോട്ടിലേക്കാണ്എന്റെ  ബാല്യകാല സ്മരണകൾ ചിലപ്പോഴൊക്കെ  എത്തി നില്ക്കുന്നത്.

വടക്കേക്കര പുതിയകാവ് ഹൈസ്കൂൾ ന്റെ,  മുറ്റത്തു, നടുവിലായി എന്നാൽ സ്കൂൾ മുറ്റം മുഴുവനായി മൂടി പുതച്ചു, എന്റെ ഓർമ്മകളെയും ഇറുക്കിപ്പിടിച്ചു അവ അങ്ങനെ നിന്നു.

എന്റെ ആദ്യ ക്ലാസ്സുകളിലെ വിദ്യാലയ മഴകൾ ഒരു തുള്ളി പോലും നേരിട്ടു  ഭൂമിയെ തൊട്ടിട്ടില്ല. അവയോരോന്നും ഏറ്റെടുത്തു, നനഞ്ഞു കുളിച്ചു, മഴ മാറിയിട്ടും അവ നിന്ന് പെയ്യുമായിരുന്നു.

മഴ ഒന്ന് പെയ്താൽ മരം ഏഴു പെയ്യും, എന്നൊക്കെ പഴഞ്ചൊല്ല്  കേൾക്കുമ്പോൾ,  ഈ മരങ്ങൾ ആണ് ഓര്മ വരുന്നത്.

കല്ല് കളിക്കാനും , ഓടിത്തൊട്ടിനും ഒളിച്ചു കളിക്കും മറ്റൊരു തണൽ ഉണ്ടായിരുന്നില്ല.

സഭാകമ്പം സകല നാഡികളെയും തളർത്തിയ ആദ്യത്തെ യൂത്ഫെസ്ടിവൽ  ഓർമകളിൽ വേദിയിൽ ഇരിക്കുന്നവരുടെ മുഖത്തു നോക്കാൻ പേടി തോന്നി മുകളിയ്ക്കു നോക്കി ആദ്യ കവിത ചൊല്ലിയത്  ആ ചില്ലകളെ  നോക്കി ആയിരുന്നു.

"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി.."

ഓ എൻ വി യുടെ ഈ വരികൾ കേൾക്കുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഗൃഹാതുരത്വം നിറയാറുണ്ട്.


ബാല്യകാല സ്മരണയിൽ മറ്റേതിനേക്കാളും  ഓടിയെത്താറുണ്ടെങ്കിലും.. അവിടെ മൂന്നു വര്ഷം തികച്ചു പഠിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു, ഒന്നാം ക്ലാസ്സിൽ രണ്ടു വർഷവും, രണ്ടിലും മാത്രം. എൽ പി സ്കൂൾ മധുരം ആദ്യമായി നുണഞ്ഞത് അവിടെ ആയിരുന്നു. ചെറിയ മനസ്സിനു ആദ്യമായി വേർപാട് മനസ്സിലാക്കി തന്നതും അവിടെ തന്നെ.മൂന്നാം ക്‌ളാസിൽ ഓണ പരീക്ഷക്കും മുന്നേ ടി സി യും വാങ്ങി അവിടന്ന് പടിയിറങ്ങുമ്പോൾ,  ഒരു ഗ്രൂപ്പ് ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ല, ഇപ്പോഴും  നൊസ്റ്റാൾജിയ വന്നു മുട്ടി വിളിക്കുമ്പോൾ ഓർക്കാൻ, ചില സ്ഥലങ്ങളുടെ വ്യക്തമല്ലാത്ത ചിത്രങ്ങളും, വിരലിലെണ്ണാവുന്ന പേരുകളും  മാത്രം , സോണി  യും അവന്റെ ചേച്ചി ഹണിയും. പിന്നെ അരുണും അത്രയൊക്കെയേ ഉള്ളു. ബേബി ടീച്ചർ, അംബിക റ്റീച്ചർ, കയ്യിൽ ആറു വിരലുകൾ ഉണ്ടായിരുന്ന ഷൈജിൽ റോജ, നിറയെ ഞൊറികള് ഉള്ള കൊച്ചു പാവാടയിട്ടു  വന്നിരുന്ന അഗിഷ, പിന്നെ ഏതൊക്കെയോ മുഖങ്ങൾ എല്ലാം  ഒട്ടും വ്യക്തമല്ലാത്ത ഓർമകൾ മാത്രമായി ഒതുങ്ങി കഴിഞ്ഞു.

എങ്കിലും, ഒരു മഴ പെയ്യുമ്പോൾ കുളിരു കോരുമ്പോൾ, മനസ്സിപ്പോഴും ആ തണൽ മരച്ചോട്ടിൽ ചെന്ന് നിക്കാറുണ്ട് ചിലപ്പോൾ.  ബാല്യത്തിന്റെ പുണ്യം. ഒരന്യനായിട്ടും എന്നെ ചേർത്തു  പിടിച്ച മണ്ണും മരങ്ങളും.  അവിടന്ന്  ഇറങ്ങിയ അന്ന് മുതൽ മനസ്സിന്റെ ഒരു ഭാഗം പ്രവാസത്തിൽ ആണ്.
ഗൃഹാതുരത്വം പേറി നടക്കുന്ന ഇന്നും തുടരുന്ന പ്രവാസം.

ലാലേട്ടൻ പറഞ്ഞ പോലെ, ഒരിക്കലും തീരാത്ത പ്രവാസം.




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.