2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

ഞാനും കൊല്ലപ്പെടുകയാണ്!

ഞാൻ  മരിക്കുകയാണ്,
സിനിമകളിൽ കാണും വിധമുള്ള ഒരുപാടു എഫെകടുകൾ ഞാനും പ്രതീക്ഷിച്ചതാണ്.
അവയൊന്നും ഇല്ലാതെ പക്ഷെ ഞാനും മരിക്കുകയാണ്. ഒരിക്കൽ മാത്രം കിട്ടുന്ന ഒരു ഫാന്റസി ആയിരുന്നു മരണം. പക്ഷേ എന്റെ മരണം ഇത്ര നിസ്സാരമായല്ലോ.

ഒരു പാട് ആളുകൾ എനിക്ക് ചുറ്റും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആരുമില്ല, പക്ഷെ ഈ ലാളിത്യം എനിക്കിഷ്ടമായി. മുസിയത്തിൽ വച്ച എന്തോ പാഴ് വസ്തു പോലെ മൂക്കിൽ  വിരൽ  വച്ചുകൊണ്ട് നോക്കി നില്കാൻ ഒരു നൂറു പേര് ഇല്ലാത്തതു തന്നെ നല്ല കാര്യം. 

ഞാൻ ചെവി വട്ടം പിടിച്ചു നോക്കി.. നേർത്ത് നേർത്ത് ഇല്ലാതായി വരുന്ന ശബ്ദങ്ങളൊന്നും  കേട്ടില്ല. എല്ലാം നിശബ്ദമായിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിൽ ആരും അറിയാതെ മരിച്ച സുകൃതശാലികളുടെ കഥകൾ വീട്ടിലെ കൊച്ചു വർത്തമാനങ്ങളിൽ കേൾക്കാറുണ്ട്. "കിടന്നു കഷ്ടപ്പെടാതെ പോയല്ലോ എന്ന്". 

ഞാനും ഉറങ്ങുകയായിരുന്നു. ഞാൻ മരിച്ചത് ഞാൻ അറിയാതിരുന്നെങ്കിൽ എന്ന് ഞാൻ പോലും അറിയാതെ ഞാൻ കൊതിച്ചു പോകുന്നുണ്ടോ ? ഇത് ഒരു അറുബോറൻ അവസരവാദം ആയിരിക്കാം, കാരണം കാത്തിരുന്ന മരണത്തോട് ഇത്ര നിസ്സന്ഗത പ്രകടിപ്പിക്കുന്നത് അവസരവാദം അല്ലാതെ എന്താണ്. 

ഇത് സത്യമാണ് , എന്റെ മരണം. ബാക്കിയെല്ലാം തോന്നലുകളാവം.

ആരും അറിയുന്നില്ല, എങ്കിലും ഞാനത് അറിയുന്നു ഇതൊരു നീണ്ട കാത്തിരിപ്പാണ്. അതോ ആ കാത്തിരിപ്പിന്റെ അന്ത്യമാണോ?

ഞാൻ കുഞ്ഞായിരുന്നപ്പോൾ ലോകം വളരെ ചെറുതായിരുന്നു, പിന്നതെപ്പോളോ ഒരുപാട് വളർന്നു. എന്റെ ലോകം വലുതായതു കണ്ടു ഞാൻ ഒരുപാട് സന്തോഷിച്ചു. ഞാൻ പഠിച്ചതും കണ്ടെത്തിയതും ഒരുപാടുണ്ടായിരുന്നു. ഒരു വലിയ ലോകം.ഇപ്പൊ ഇതാ അതെല്ലാം ചെറുതായി വീണ്ടും ചെറിയ ലോകം ആയിരിക്കുന്നു. ചുറ്റും ഇരുൾ മൂടി ഞാൻ മാത്രമുള്ള ഒരു ചെറിയ ലോകം. അല്ല,  ഞാൻ പോലുമില്ലാത്ത എന്നേക്കാൾ ചെറിയതാണ് ഇപ്പോ എന്റെ ലോകം.

കണ്ണടച്ചാലും തുറന്നാലും ചുറ്റും ഇരുട്ടുതന്നെ, ചെവികളിൽ നിശ്ശബ്ദത മൂളുന്നുണ്ടായിരുന്നു. ദൂരദർശനിൽ സിഗ്നൽ പോകുമ്പോൾ കാണിച്ചിരുന്ന മഴവിൽ വർണ്ണങ്ങളും മൂളലും ഓർമ വരുന്നു. ഏകാന്തമായ ശൂന്യതയിൽ എന്തെങ്കിലുമാവൻ ആ മുഷിപ്പൻ ചിത്രത്തിനായിരുന്നിരിക്കണം.

'ഞാൻ' എന്ന വാക്ക് പലപ്പോഴും അഹങ്കാരവും ദൈന്യതയും ഒക്കെ ആയിരുന്നു,  ആ വാക്കിന് തന്നെ ഇനി എന്തർത്ഥമാണുള്ളത്‌. ആകാരം നിർവചിക്കാനാകാത്ത  പുക ചുരുളുകൾ പോലെ അതും മാഞ്ഞു പോകയോ?.

എന്നെ[ഇനി ഇങ്ങനെ പറയുന്നത് എന്നെ തന്നെ ആണോ?] കാണാൻ മുമ്പെങ്ങുമില്ലാത്ത താൽപര്യത്തോടെ ഒരുപാടു പേര് വരുമായിരിക്കും ഔദ്യോദികബഹുമതികളില്ലാത്ത മറ്റൊരു സാധാരണക്കാരനായി ഞാൻ അരങ്ങൊഴിയുമായിരിക്കാം. ജീവിതത്തിൽ[ഒരു ദിവസം കൂടി ഞാൻ അതിൽ ചേർക്കട്ടെ ] ആദ്യമായി പത്രത്താളുകളിൽ വാർത്ത ആയേക്കാം.
മരിക്കുമ്പോഴും ഞാൻ 'നാളെ'  എന്ന , എന്നെ ഇത്രനാൾ ജീവിപ്പിച്ച അത്ഭുതത്തെപ്പറ്റി ചിന്തിക്കുന്നു.

'നാളെ' എന്നത് പ്രതീക്ഷയുടെ ഉത്സവകാലം ആണ്. മരിക്കുമ്പോൾ നാളെകൾ ഇല്ലാതാവുകയാണോ. ഇതിനു മുന്നേ ഇന്നലെകളിലേക്ക് മരിച്ചു വീണവർ. അവരുടെ നാളെ  കളല്ലേ  നമ്മുടെ ഇന്നുകളും ഇന്നലെകളും. ഇനി എന്റെ നാളെകളും തിരി താഴ്ത്തുകയാണോ? എന്റെ പ്രതീക്ഷകൾ നശിച്ച സമയം തന്നെ ഞാൻ ഒരുപാട് മരിച്ചതാണ്. നാളെ എന്ന ഒറ്റ പ്രതീക്ഷ ആണ് എന്നെ ഇന്ന് വരെ എത്തിച്ചത്.

എന്റെ നാളെകൾ ഇതാ ഞാൻ നിങ്ങൾക്ക്  നല്കുന്നു, നിൽക്കു ,അങ്ങനെ പറയാൻ എനിക്കാവില്ല, കാരണം, മറ്റെല്ലാം പോലെ ഇതും എന്നിൽ നിന്ന് പിടിച്ചു പറിക്കപ്പെടുകയാണ്.
ശെരിയാണ്‌, അല്ലെങ്കിൽ ഇത് ഞാൻ ആര്ക്കും കൊടുക്കില്ലല്ലോ. ഓഹോ, എന്റെ നാളെകൾ തട്ടിയെടുക്കാനായി എന്നെ കൊല്ലുകയാണല്ലേ ? അപ്പൊ, ഇതുവരെ ഞാൻ കണ്ട എല്ലാ മരണവും കൊലപാതകങ്ങൾ ആയിരുന്നു. കൊലപാതകങ്ങൾ !!!

അവരെ കൊന്നു അവരുടെ നാളെകൾ തട്ടിയെടുത്തു നാo ഓടി. ഇന്നിപ്പോ ഇതാ ഓടിത്തളർന്ന എന്റെ കയ്യിൽനിന്നും ആരൊക്കെയോ ഇത് വീണ്ടും തെട്ടിയെടുക്കുന്നു. എന്നെന്നേക്കും എന്ന് കരുതി കുറച്ചു നാളേക്കു മാത്രം.

ഇവിടെ, ഇപ്പോൾ ഞാനും കൊല്ലപ്പെടുകയാണ്.






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ