2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

പൂണൂൽ

ചെയ്യണ്ടകാര്യവും ചെയ്യരുതാത്തതും
തൊടാതിരിക്കാനും തൊട്ടാൽ കുളിക്കാനും
കുളിച്ചു കയറിയാലുമീറനുണങ്ങാതെ
ഓർമ്മ  തൊട്ടോർമ്മപെടുത്തുവാനും
പൊട്ടിച്ചെറിഞ്ഞ പൂണൂലുണ്ടായിരുന്നു.

ജന്മപുണ്യത്തിന്റെ മേദസ്സിൻ കുറുകെ
കെട്ടിമുറുക്കിയ  താക്കോലെത്ര ചുമന്നതാണ്,
കാണും മുന്നേ ഒരുപാടു വാതിൽ തുറന്നതാണ്,
വിരലിൽ കോർത്തോതിയുറച്ചെത്ര മന്ത്രം ജപിച്ചതാണ്,
പ്രാണനിലിഴ ചേർന്ന് പ്രണവത്തിലൂടെത്ര-
                      നാളൊഴുകിയിവിടെ പതിച്ചതാണ്
എങ്കിലുമുത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊടുവി-
                      ലതു ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.
പുതിയൊരു ലോകത്തിനായെന്റെ വിഹിതമെ-
                  ന്നോതി, ഞാൻ തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.

മൂന്നായ്‌ പിരിഞ്ഞ, മൂന്നു വഴികളിൽ ചേർന്ന
മൂന്നു കാലത്തിന്റെ മൂന്നുനൂലും,
വേദനയില്ലാതറുത്ത  സൃഷ്ടിയുടെ  കൊടുവാളു
പണ്ടെന്റെ പൊക്കിൾ കൊടിയിലും പതിച്ചതാണല്ലോ.
ഒട്ടും മുറിയാതെ എന്നേക്കുമായാർക്കുമൊരു ബന്ധമില്ലല്ലോ.

ആളി നീറി ജ്വലിക്കുന്ന ഹോമകുണ്ഡങ്ങൾക്കുമ -
നന്യനായ് ദൂരെ, സ്വപ്നങ്ങളിൽ പോലുമാരെയും
തീണ്ടാതെ ആരാലുമോർക്കപ്പെടാതെ നടക്കവേ.
ഉള്ളിലാഴത്തിൽ വേരോടിയ, കർമ്മവൃക്ഷത്തിൻറെ,
ചോലയിൽ.... ജീവന്റെ നന്തുണിപ്പാട്ടിൽ..
ഞാൻ ജയിച്ചേറെ തെളിഞ്ഞ വഴികളിൽ
നഷ്ടപ്പെടുത്തിയ പൈതൃക പെരുമയീ
പൂണൂൽ! പിറകിലേക്കേന്നെ വിളിച്ചിരുന്നു!
കണ്ണീർ തുളുമ്പി നിന്നെന്നെ പ്രതീക്ഷിച്ചു നിന്നിരുന്നു!

പല രാത്രികൊണ്ടു മുകിലിറുകിപുണർന്ന മഴ
അറിയാതെ പെയ്തു പിരിയുമ്പോൾ..
ഇടറിക്കരഞ്ഞു ചുടു മിന്നൽ വളക്കൈകൾ
പിറകെയണയുന്ന നേരം ..
ആറി തണുത്തഗ്നി, നീറിതിളച്ചാപമിരുളി -
ലെവിടെയോ കൂടിയിണ  ചേർന്നു..



----(






 ഇടവേളയിൽ .. idavelayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ