2018 നവംബർ 5, തിങ്കളാഴ്‌ച

നീ എവിടെ പരിപാടി അവതരിപ്പിച്ചാലും....

ഡാ, പാർട്ടീൻ്റ സമ്മേളനാന്ന്, മ്മളു പുവ്വണ്ടെഅയ്നു?
ഇയ്യൊരു ബണ്ടി ഏർപ്പാടാക്ക്.
മ്മളു പത്തൈൻപതു പേരു പോണേക്കെ ആൾക്കളു കാണ്ൺണം, കൊടിയൊക്കെ കുത്തി പുവാൻ ലോറി ന്നാ പഷ്ട്ട്.

അവിടുന്നു തുടങ്ങാം, പാർട്ടീന്നൊക്കെ കണ്ടിട്ടു ആ പാർട്യാണോ ഈ പാർടട്യാണോന്നു ചോയ്ക്കണ്ട, ഞാൻ ഗ്യാരണ്ടി അല്ല.

അല്ലേലും സമ്മേളനത്തിനും പ്രതിഷേധത്തിനും, ലേറ്റസ്റ്റ് ട്രെൻഡ് ആയ നാമജപത്തിനും, ആളെ പുറത്തൂന്നു കൊണ്ടുവരലാണല്ലോ പതിവ്,
ഭരിക്കാത്തവർ അണികളെയും, ഭരിക്കുന്നവർ പോലീസിനെയും  തല്ലാനും കൊള്ളാനും വിടൂ...

പുവാൻ ലോറി ന്നാ പഷ്ട്ട്.

ലോറിയിൽ ആവുമ്പോൾ തലയെടുപ്പുണ്ട്, നാലാള് കാണും.

വണ്ടി കിട്ടി.

ലോറിയേക്കാളും തലയെടുപ്പ്, പവറ്, പരിഷ്കാരം ഗെറ്റപ്പ്.
ടോറസ്സ്ൻ്റത്രേം ഇല്ലേലും, സംഭവം കിടുക്കും. ടിപ്പർ ലോറി!!

വണ്ടി വലുതായപ്പോൾ മറ്റൊരു കുഴപ്പം. പ്രതീക്ഷിച്ചത്ര ആളില്ല. കണ്ടാൽ കാക്ക കൊത്തിയ ചക്ക പോലെ, മൊത്തം ഫ്രീ സ്പേസ്.

പിന്നെ, തൊഴിലുറപ്പിനു വന്ന ചേച്ചിമാർ വരാമെന്നേറ്റു, ചിലവ് തുച്ഛം.
 എല്ലാം റെഡി.

അങ്ങനെ സമ്മേളന ദിവസം വന്നു, മ്മടെ ടിപ്പർ ലോറി തലേന്ന് രാത്രി തന്നെ കൊണ്ടുവന്നു തോരണങ്ങളും  കൊടിയും ഒക്കെ കെട്ടി റെഡി ആക്കി ഇട്ടിട്ടുണ്ട്. കണ്ടാൽ തന്നെ ആരും നോക്കി നിന്ന് പോവും.

അണികളും പാർട്ട് ടൈം അണികളും വണ്ടിയിൽ നിലയുറപ്പിച്ചു ഒരാളുടെ കേറിയാൽ ഇപ്പോ വിടും.

അതെ.

ആ ഒരാൾ , ആ ആളെ കാണാനില്ല.

ഡാ ഡ്രൈവർ സുനി എബഡ്രാ ?

രണ്ടാള് സുനിയെ തപ്പി പോയി, വീട്ടിലില്ല!, കുളിക്കാൻ പോണ തൊട്ടിലില്ല.
നാട്ടിലെ ലോക്കൽ സെറ്റപ്പ് ജാനുന്റെ  വീട്ടിൽ വരെ പോയി നോക്കി, ആള് മിസ്സിങ്.

ഇനി മറ്റേ പാർട്ടിക്കാരെങ്ങാനും?

ഏയ്,  അതുണ്ടാവില്ല. 

ഡാ ഇയ്യ്‌ ഷാപ്പിലു നോക്ക്യാ ?

നോക്കി , അബഡില്ലാ,

അതല്ല, ഷാപ്പിന്റെ പിന്നില് നോക്ക്യാ.

ഐവാ, ഐഡിയ,  സുനിയെ കിട്ടി. അടിച്ചു പറ്റായ ആളുകൾ ഷാപ്പിനു മുന്നിൽ കിടന്നു ഷാപ്പിന്റെ വില പോവാതിരിക്കാൻ, ഇപ്പൊ പിന്നിൽ കൊണ്ടിടാറാണ് പതിവ്.


ഡ്രൈവർ എത്തി പക്ഷെ ഒരു കുഴപ്പം, നാല് കാലിൽ ആണ് വന്നത്. തല നേരെ നിക്കണില്ല.

തോട്ടിലൊന്നു മുക്കി പൊക്കി എടുത്തപ്പോ നാലിൽ നിന്ന് ഒരു രണ്ടര മൂന്ന് കാലിലേക്ക് എത്തി.

എന്തൊക്കെയായാലും ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും  ആള് പ്രൊഫഷണൽ ആയി. അതാണ് സുനി.

വണ്ടി സ്റ്റാർട്ട്  ആയി ! എല്ലാരും ശരണം,  സോറി മുദ്രാവാക്യം ആഞ്ഞു വിളിച്ചു.

വഴിയിൽ എല്ലാരും നോക്കണ്ട്, പാർട്ടിയെ നാലാള് അറിഞ്ഞു തുടങ്ങ്യ ടൈം ആയോണ്ട് എന്ത് പറഞ്ഞാലും ചെയ്താലും നല്ല മൈലേജ് ആണ്. ഈ ലോറി നാളെ പത്രത്തിൽ വരുമെന്ന കാര്യം ഉറപ്പാണ്.


അങ്ങനെ സമ്മേളന സ്ഥലം എത്തി
ആകെ തിരക്കാണ്,  ചെറിയ സ്ഥലം. കുറച്ചു ആളുകൾ, ആകെ ഞെരുക്കം,.തിരക്ക് കൃത്രിമമമായി ഉണ്ടാക്കുന്ന പാർട്ടി ബുദ്ധി.

വണ്ടി കണ്ടതും എല്ലാര്ക്കും ആവേശം.
ആളുകള് അങ്ങോട്ടും ഇങ്ങോട്ടും കൈ കാണിച്ചു വണ്ടിക്കു വഴി കാണിച്ചു,
ഒരു ആന വരും പോലെ,
വണ്ടിയുടെ തലയെടുപ്പ് അവിടെ ആകെ ശ്രദ്ധിക്കപ്പെട്ടു, എല്ലാരും നോക്കുന്നു,, സംസാരിക്കുന്നു, കൈ ചൂണ്ടുന്നു ഓടുന്ന വണ്ടിക്കു മുന്നിൽ കയറി സെൽഫി എടുക്കാൻ വരെ ട്രൈ ചെയ്യുന്ന ഹ്യുമൻ ബീയിങ്സ്,

ഇത്രേം ഓളം ആയ സ്ഥിതിക്ക് വണ്ടി അങ്ങ് മുന്നിൽ പോയി നിർത്ത്യാ മതീന്ന് തീരുമാനം ആയി, ബട്ട് വളക്കാൻ സ്ഥലമില്ലാത്തോണ്ട് റിവേഴ്‌സ് പോണം, സകല ലോക്കൽ നേതാക്കളും വണ്ടിക്കു സൈഡ് പറഞ്ഞു കൊടുക്കാൻ മത്സരം കൂട്ടി,  പലരും പല ഓർഡർ പറഞ്ഞു കൊടുത്തു
സ്റ്റിയറിംഗ് സുനിയുടെ വിരലുകളിൽ നൃത്തം ചെയ്തു ടിപ്പർ വണ്ടി ക്ലീൻ ആയി റിവേഴ്സിൽ സമ്മേളനസ്ഥലത്തിനു തൊട്ടു മുന്നിൽ.

വാട്ട് എ ഡ്രൈവിംഗ് സ്കിൽ, സൂചി കയറുന്ന വഴിയിലൂടെ ഓട്ടോറിക്ഷ കയറ്റിയ ആത്മ നിർവൃതിയിൽ സുനി നോക്കി. ഇതൊക്കെ എന്ത് !!
തഗ് ലൈഫ് തൊപ്പിയും ചുരുട്ടും ഇല്ലെങ്കിലും, ആ ഒരു ലെവെലിലേക്കു ഡ്രൈവർ സുനി.

വണ്ടി നിന്നതും.തികച്ചും യാന്ത്രികമായി സുനി പിന്നിലേക്കും പിന്നൊന്ന്  മേലോട്ടും നോക്കി, എന്നിട്ട് ലിഫ്റ്റ് ലിവറിൽ കൈ വച്ചു.

അണ്ലോഡ് ചെയ്യാൻ  ടിപ്പർ ന്റെ പിൻവശം മേലോട്ടുയർന്നു.

മണലല്ല വണ്ടിയിൽ എന്ന കാര്യം ഓർത്തെടുക്കുമ്പോഴേക്ക്, ദി ഡാമേജ് വാസ് ഡൺ.

സുനി ഇറങ്ങി ഓടി..

വണ്ടീൽ നിന്നവരൊക്കെ ഊർന്നു വീണു,  ദേഹം മൊത്തം ഉരഞ്ഞു  കീറി, പുകഞ്ഞു നീറി, നാട്ടിൽ  നാറി. 

കോണ്ട്രാ.

ട്രാജഡി ആണെങ്കിലും, സീൻ  കോമഡി ആയതുകൊണ്ട് ആകെ ചിരി പരന്നു.

റീത്തുവെക്കാതെ എല്ലാരും രക്ഷപ്പെട്ടു , സംഭവം കളർ ആയി. പത്രത്തിലും വന്നു.  ഒടുക്കത്തെ മൈലേജ്.



ഡാ... മ്മളെന്തേയ്‌താലും ഇങ്ങനാല്ലോ,  ഒടുക്കം മണ്ടൻ പാർട്ടിന്നൊരു പേരും.


മ്മക്ക് ബുദ്ധീല്ലാഞ്ഞിട്ടല്ല,  സാഹചര്യം മ്മക്കനുകൂലല്ല.





 ഇടവേളയിൽ .. idavelayil .....

ഒരൽപനിമിഷം.

2018 ഒക്‌ടോബർ 17, ബുധനാഴ്‌ച

കാലം

മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകൾ ട്രയിനിലുണ്ട്. നമ്മൾ പിന്നോട്ടു തിരിഞ്ഞിരുന്നാലും അതു നമ്മെ മുന്നോട്ട് തന്നെ കൊണ്ടുപോകും. കാലവും അങ്ങിനെ തന്നെ.

(-കടപ്പാട് )


 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

2018 ഒക്‌ടോബർ 14, ഞായറാഴ്‌ച

പ്രതികാരം

പെയ്തുകൊണ്ടിരുന്ന മഴക്കിടയിലൂടെ ആണ് മിന്നൽചാടി വീണത്‌ .വെട്ടവും ഒച്ചയും ഒരുമിച്ചായിരുന്നു. കാറ്റൊരു നിമിഷം ഞെട്ടി  നിന്നു, ഒഴുകിപ്പോയ മഴത്തുള്ളികളും ആ വെളിച്ചം കണ്ടു തെല്ലൊന്നു തിരിഞ്ഞു നോക്കി.

ആ വെളിച്ചത്തിലാണ് നമ്മൾ ഒരു റെയിൽ പാളത്തിനു അരികിലൂടെ ആണ് കടന്നു പോകുന്നതെന്ന് അറിയാൻ കഴിഞ്ഞത്. മിന്നലിന്റെ വെളിച്ചത്തിൽ നീണ്ടു പോകുന്ന വെള്ളിവരകൾ പോലെ പാളങ്ങൾ,  അടുത്ത നിമിഷത്തിലെ അന്ധകാരത്തിലും കണ്ണിൽ നിന്ന് മായാതെ തിളങ്ങി നിന്നു.

ചില കാഴ്ചകൾ അങ്ങനാണ്,  കരന്റ്  പോയാലും തിളങ്ങി നിൽക്കുന്ന ടെലിവിഷൻ പോലെ.

അതിനിടയിൽ നമ്മൾ കാണാതിരുന്ന ഒരു കാര്യമുണ്ട്. നമുക്കു മുന്നിലൂടെ നടന്നു പോയിരുന്ന ആ ചെറുപ്പക്കാരൻ എങ്ങോട്ടു തിരിഞ്ഞു എന്ന്.  നമുക്ക് മുന്നോട്ടു പോകാം അയാളെ വിട്ടു പോകാൻ ആവില്ലല്ലോ.

വാർ ചെരുപ്പടിച്ചടിച്ചു അയാൾ നടക്കുന്ന ശബ്ദം തെല്ലടുത്തു നിന്ന് തന്നെ കേൾക്കാം. വലത്തോട്ട് തിരിഞ്ഞെന്നു തോന്നുന്നു. ഒരു കുട പോലും ചൂടാതെ, മഴയെ തെല്ലും വക വെക്കാതെ, ഉറച്ച കാലടികളുമായി.


ദൂരെ മങ്ങിയ വെളിച്ചത്തിൽ ഒരു വീട് കാണുന്നുണ്ട്,

അടുത്തേക്കു  ചെല്ലുന്തോറും, കൂടുതൽ വ്യക്തമായി വരുന്നു.  അതൊരു വീടായിരുന്നില്ല,  പാടവരമ്പത്തു നോട്ടത്തിനു കെട്ടും പോലുള്ള ചെറിയ ഒരു ഏറുമാടം. ഒറ്റ റാന്തൽ വെളിച്ചത്തിൽ അതിനകം പ്രകാശമാനമായിരുന്നു. അടുത്തെങ്ങും മറ്റു വെളിച്ചങ്ങൾ ഉണ്ടായിരുന്നില്ല,  ഇരുൾ കൊണ്ട് വേലി കെട്ടയ ഒരു വലിയ പുരയിടം പോലെ തോന്നിച്ചു അതിപ്പോൾ.

അയാൾ അതിലേക്കു വലിഞ്ഞു കയറി. കാൽ പുറത്തേക്കു നീട്ടി ഇരുന്നു. റാന്തൽ വിളക്കിന്റെ തിരി തിരിച്ചു കുറച്ചു കൂടി താഴ്ത്തി. ചുറ്റുമുള്ള ഇരുൾ വേലി അനുസരണയോടെ കുറേകൂടി അരികിലേക്ക് വന്നു നിന്നു. റാന്തലിൽ നിന്ന് കൈ എടുക്കുമ്ബോൾ അയാൾ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ രണ്ടു കയ്യും ചേർത്ത് വച്ച്  അതിൽ മുഖം  ചേർത്ത് ഇരുന്നു.

അരൂപികളായ നമുക്ക് അത് കണ്ടു നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
വരട്ടെ,
ഇനി നമുക്കൊന്നു തിരിച്ചു പോകാം വന്ന വഴിയേ അല്ല, പിന്നിട്ട സമയത്തിലേക്ക്.

(തുടരും)




 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.